Menu

സെഖര്യാവ് 3

IRV

1 അനന്തരം അവൻ എനിക്ക് മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്‍റെ മുമ്പിൽ നില്ക്കുന്നതും സാത്താൻ അവനെ കുറ്റം ചുമത്തുവാൻ അവന്‍റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു. 2 യഹോവയുടെ ദൂതന്‍ സാത്താനോട്: “സാത്താനേ, യഹോവ നിന്നെ ഭത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നെ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ?” എന്നു കല്പിച്ചു. 3 എന്നാൽ യോശുവ മുഷിഞ്ഞ വസ്ത്രം ധരിച്ചു ദൂതന്‍റെ മുമ്പിൽ നിൽക്കയായിരുന്നു. 4 യഹോവ തന്‍റെ മുമ്പിൽ നിൽക്കുന്നവരോട്: “മുഷിഞ്ഞ വസ്ത്രം അവങ്കൽനിന്നു നീക്കിക്കളവിൻ” എന്നു കല്പിച്ചു. പിന്നെ അവനോട്: “ഞാൻ നിന്‍റെ അകൃത്യം നിന്നിൽനിന്നു നീക്കിയിരിക്കുന്നു. നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും” എന്നു അരുളിച്ചെയ്തു. 5 “അവന്‍റെ തലയിൽ വെടിപ്പുള്ള ഒരു തലപ്പാവ് വെക്കട്ടെ” എന്ന് ഞാന്‍ കല്പിച്ചു. അങ്ങനെ അവർ അവന്‍റെ തലയിൽ വെടിപ്പുള്ളോരു തലപ്പാവ് വച്ചു. അവനെ വസ്ത്രം ധരിപ്പിച്ചു. യഹോവയുടെ ദൂതൻ അടുക്കൽ നിൽക്കയായിരുന്നു. 6 യഹോവയുടെ ദൂതൻ യോശുവയോടു സാക്ഷീകരിച്ചത് എന്തെന്നാൽ: 7 “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ എന്‍റെ വഴികളിൽ നടക്കുകയും എന്‍റെ കാര്യം നോക്കുകയും ചെയ്താൽ നീ എന്‍റെ ആലയത്തെ പരിപാലിക്കുകയും എന്‍റെ പ്രാകാരങ്ങളെ സൂക്ഷിക്കുകയും ഞാൻ നിനക്ക് ഈ നില്‍ക്കുന്നവരുടെ ഇടയിൽ ആഗമനം അനുവദിക്കുകയും ചെയ്യും. 8 “മഹാപുരോഹിതനായ യോശുവേ, നീയും നിന്‍റെ മുമ്പിൽ ഇരിക്കുന്ന നിന്‍റെ കൂട്ടുകാരും കേട്ടുകൊള്ളുവിൻ! അവർ അത്ഭുതലക്ഷണപുരുഷന്മാരല്ലയോ; ഞാൻ എന്‍റെ ദാസനായ മുള എന്നവനെ വരുത്തും. 9 ഞാൻ യോശുവയുടെ മുമ്പിൽ വച്ചിരിക്കുന്ന കല്ലുണ്ടല്ലോ; ഒരേ കല്ലിന്മേൽ ഏഴു കണ്ണും ഉണ്ട്; ഞാൻ അതിന്‍റെ കൊത്തുപണി കൊത്തും; ഒരു ദിവസത്തിൽ ഞാൻ ദേശത്തിന്‍റെ അകൃത്യം നീക്കും’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. 10 “ആ നാളിൽ നിങ്ങൾ ഓരോരുത്തൻ അവനവന്‍റെ കൂട്ടുകാരനെ മുന്തിരിവള്ളിയുടെ കീഴിലേക്കും അത്തിവൃക്ഷത്തിൻ കീഴിലേക്കും ക്ഷണിക്കും” എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

Everything we make is available for free because of a generous community of supporters.

Donate