Menu

സദൃശവാക്യങ്ങൾ 26

IRV

1 വേനൽകാലത്ത് ഹിമവും കൊയ്ത്തുകാലത്ത് മഴയും എന്നപോലെ ഭോഷന് ബഹുമാനം ചേർന്നതല്ല. 2 പാറിപ്പോകുന്ന കുരികിലും പറന്നുപോകുന്ന മീവൽപക്ഷിയും പോലെ കാരണംകൂടാതെ ശാപം ഫലിക്കുകയില്ല. 3 കുതിരയ്ക്ക് ചമ്മട്ടി, കഴുതയ്ക്കു കടിഞ്ഞാൺ, മൂഢന്മാരുടെ മുതുകിനു വടി. 4 നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന് അവന്‍റെ ഭോഷത്തംപോലെ അവനോട് ഉത്തരം പറയരുത്. 5 മൂഢന് താൻ ജ്ഞാനിയെന്ന് തോന്നാതിരിക്കേണ്ടതിന് അവന്‍റെ ഭോഷത്തത്തിനൊത്തവണ്ണം അവനോട് ഉത്തരം പറയുക. 6 മൂഢന്‍റെ കൈവശം വർത്തമാനം അയക്കുന്നവൻ സ്വന്തകാൽ മുറിച്ചുകളയുകയും അന്യായം കുടിക്കുകയും ചെയ്യുന്നു. 7 മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്‍റെ കാൽ ഞാന്നു കിടക്കുന്നതുപോലെ. 8 മൂഢന് ബഹുമാനം കൊടുക്കുന്നത് കവിണയിൽ കല്ലുകെട്ടി മുറുക്കുന്നതുപോലെ. 9 മൂഢന്മാരുടെ വായിലെ സദൃശവാക്യം മദ്യപന്‍റെ കയ്യിലെ മുള്ളുപോലെ. 10 എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും, മൂഢനെയും വഴിപോക്കരെയും കൂലിക്ക് നിർത്തുന്നവനും ഒരുപോലെ. 11 നായ് ഛർദ്ദിച്ചതിലേക്ക് വീണ്ടും തിരിയുന്നതും മൂഢൻ തന്‍റെ ഭോഷത്തം ആവർത്തിക്കുന്നതും ഒരുപോലെ. 12 തനിക്കുതന്നെ ജ്ഞാനിയെന്ന് തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്. 13 “വഴിയിൽ സിംഹം ഉണ്ട്, തെരുവീഥികളിൽ ഉഗ്രസിംഹം ഉണ്ട്” എന്നിങ്ങനെ മടിയൻ പറയുന്നു. 14 കതക് വിജാഗിരിയിൽ എന്നപോലെ മടിയൻ തന്‍റെ കിടക്കയിൽ തിരിയുന്നു. 15 മടിയൻ തന്‍റെ കൈ തളികയിൽ പൂഴ്ത്തുന്നു; വായിലേക്ക് തിരികെ കൊണ്ടുവരുന്നത് അവനു പ്രയാസം. 16 ബുദ്ധിയോടെ ഉത്തരം പറയുവാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്നു മടിയനു തോന്നുന്നു. 17 തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ വഴിയെപോകുന്ന നായുടെ ചെവിക്ക് പിടിക്കുന്നവനെപ്പോലെ. 18 കൂട്ടുകാരനെ വഞ്ചിച്ചിട്ട് “അത് തമാശ” എന്നു പറയുന്ന മനുഷ്യൻ 19 തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു. 20 വിറക് ഇല്ലാതിരുന്നാൽ തീ കെട്ടുപോകും; നുണയൻ ഇല്ലാതിരുന്നാൽ വഴക്കും ഇല്ലാതെയാകും. 21 കരി കനലിനും വിറക് തീയ്ക്കും എന്നപോലെ വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിനു കാരണം. 22 ഏഷണിക്കാരന്‍റെ വാക്ക് സ്വാദുഭോജനംപോലെയിരിക്കുന്നു; അത് ശരീരത്തിന്‍റെ ഉള്ളറകളിലേക്ക് ചെല്ലുന്നു. 23 ദുഷ്ടഹൃദയമുള്ളവന്‍റെ സ്നേഹം ജ്വലിക്കുന്ന അധരം വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു. 24 പകയുള്ളവൻ അധരം കൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിൽ അവൻ ചതിവ് സംഗ്രഹിച്ചു വയ്ക്കുന്നു. 25 അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുത്; അവന്‍റെ ഹൃദയത്തിൽ ഏഴു വെറുപ്പുണ്ട്. 26 അവന്‍റെ പക കപടംകൊണ്ടു മറച്ചുവച്ചാലും അവന്‍റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും. 27 കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ലുരുട്ടുന്നവന്‍റെമേൽ അത് തിരിഞ്ഞുരുളും. 28 ഭോഷ്ക്കു പറയുന്ന നാവ് അതിനിരയായവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായ് നാശം വരുത്തുന്നു.

Everything we make is available for free because of a generous community of supporters.

Donate