Menu

യോശുവ 17

IRV

1 യോസേഫിന്‍റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിന് ഓഹരിയായി കിട്ടിയ ദേശങ്ങൾ; മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്‍റെ അപ്പനും ആയ മാഖീർ യുദ്ധവീരനായിരുന്നതുകൊണ്ട് അവന് ഗിലെയാദും ബാശാനും ലഭിച്ചു. 2 മനശ്ശെയുടെ മറ്റ് പുത്രന്മാരായ അബീയേസെർ, ഹേലെക്, അസ്രീയേൽ, ശെഖേം, ഹേഫെർ, ശെമീദാവ് എന്നിവർക്കും കുടുംബംകുടുംബമായി ഓഹരി കിട്ടി; ഇവർ യോസേഫിന്‍റെ മകനായ മനശ്ശെയുടെ ആൺ മക്കൾ ആയിരുന്നു. 3 എന്നാൽ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ മകനായ ഹേഫെരിന്‍റെ മകൻ ശെലോഫെഹാദിന് പുത്രന്മാർ ഇല്ലായിരുന്നു; അവന് മഹ്ലാ, നോവ, ഹൊഗ്ലാ, മിൽക്കാ, തിർസ്സാ എന്നീ പുത്രിമാർ മാത്രമേ ഉണ്ടായിരുന്നുള്ളു. 4 അവർ പുരോഹിതനായ എലെയാസരിന്‍റെയും നൂന്‍റെ മകനായ യോശുവയുടെയും പ്രഭുക്കന്മാരുടെയും അടുത്ത് ചെന്നു: “സഹോദരന്മാരുടെ കൂട്ടത്തിൽ ഒരു അവകാശം ഞങ്ങൾക്ക് തരുവാൻ യഹോവ മോശെയോട് കല്പിച്ചിട്ടുണ്ട്” എന്നു പറഞ്ഞു. അങ്ങനെ അവൻ യഹോവയുടെ കല്പനപ്രകാരം അവരുടെ അപ്പന്‍റെ സഹോദരന്മാരുടെ കൂട്ടത്തിൽ അവർക്ക് ഒരു അവകാശം കൊടുത്തു. 5 ഇങ്ങനെ മനശ്ശെയുടെ പുത്രിമാർക്ക് അവന്‍റെ പുത്രന്മാരുടെ കൂട്ടത്തിൽ അവകാശം ലഭിച്ചതുകൊണ്ട് മനശ്ശെ ഗോത്രത്തിന് യോർദ്ദാന്‍ നദിക്കക്കരെ ഗിലെയാദ്‌ദേശവും ബാശാനും കൂടാതെ പത്തു ഓഹരികൾകൂടി കിട്ടി. 6 മനശ്ശെയുടെ പുത്രന്മാർക്ക് ഗിലെയാദ്‌ദേശവും കിട്ടി. 7 മനശ്ശെയുടെ അതിരോ, ആശേർമുതൽ ശെഖേമിന് കിഴക്കുള്ള മിഖ്മെഥാത്ത്‌വരെ ആയിരുന്നു. അത് തെക്കോട്ട് തിരിഞ്ഞ് ഏൻ-തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടു കിടക്കുന്നു. 8 തപ്പൂഹദേശം മനശ്ശെക്കുള്ളതായിരുന്നു; എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യർക്ക് ഉള്ളതായിരുന്നു. 9 പിന്നെ ആ അതിർ കാനാ തോടിന്‍റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങൾ മനശ്ശെയുടെ പട്ടണങ്ങൾക്കിടയിൽ എഫ്രയീമിനുള്ളവ; മനശ്ശെയുടെ അതിർ തോട്ടിന്‍റെ വടക്കുവശത്തുകൂടി ചെന്നു മഹാസമുദ്രത്തിൽ അവസാനിക്കുന്നു. 10 തെക്കുഭാഗം എഫ്രയീമിനും വടക്കുഭാഗം മനശ്ശെക്കും ഉള്ളത്. സമുദ്രം അവരുടെ അതിർ ആകുന്നു. 11 അത് വടക്ക് ആശേരിന്‍റെയും കിഴക്ക് യിസ്സാഖാരിന്‍റെയും അവകാശഭൂമിയോട് ചേർന്നിരിക്കുന്നു. യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്‍റെ നഗരങ്ങളും യിബ്ളെയാമും അതിന്‍റെ നഗരങ്ങളും ദോർനിവാസികളും അതിന്‍റെ നഗരങ്ങളും ഏൻ-ദോർനിവാസികളും അതിന്‍റെ നഗരങ്ങളും താനാക്ക് നിവാസികളും അതിന്‍റെ നഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്‍റെ നഗരങ്ങളും ഉണ്ടായിരുന്നു; ഇവ മൂന്നു മലമ്പ്രദേശങ്ങൾ ആകുന്നു. 12 എന്നാൽ മനശ്ശെയുടെ മക്കൾക്ക് ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളവാൻ കഴിഞ്ഞില്ല; കനാന്യർ ആ ദേശത്ത് തന്നെ പാർത്തു. 13 എന്നാൽ യിസ്രായേൽ മക്കൾ ബലവാന്മാരായി തീർന്നപ്പോൾ അവരെ നീക്കിക്കളയാതെ അവരെക്കൊണ്ട് അടിമവേല ചെയ്യിച്ചു. 14 അനന്തരം യോസേഫിന്‍റെ മക്കൾ യോശുവയോട്: “യഹോവ ഞങ്ങളെ അനുഗ്രഹിച്ച് ഞങ്ങൾ ഒരു വലിയ ജനമായി തീർന്നിരിക്കെ ഒരു നറുക്കും ഓഹരിയും മാത്രം നീ ഞങ്ങൾക്ക് തന്നത് എന്ത്?” എന്നു ചോദിച്ചു. 15 യോശുവ അവരോട്: “നിങ്ങൾ വലിയൊരു ജനം എങ്കിൽ എഫ്രയീംപർവ്വതം നിങ്ങൾക്ക് വിസ്താരം പോരാത്തതുകൊണ്ട് പെരിസ്യരുടെയും മല്ലന്മാരുടെയും വനപ്രദേശത്ത് ചെന്നു കാടുവെട്ടി സ്ഥലം എടുത്തു കൊൾവീൻ” എന്നു പറഞ്ഞു. 16 അപ്പോൾ അവർ: “മലനാട് ഞങ്ങൾക്കു പോരാ; ബേത്ത്-ശെയാനിലും അതിന്‍റെ നഗരങ്ങളിലും യിസ്രയേൽ താഴ്‌വരയിലും പാർക്കുന്ന കനാന്യർക്ക് ഇരിമ്പുരഥങ്ങൾ ഉണ്ട്” എന്നു പറഞ്ഞു. 17 യോശുവ യോസേഫിന്‍റെ കുലമായ എഫ്രയീമിനോടും മനശ്ശെയോടും പറഞ്ഞത്: “നിങ്ങൾ വലിയോരു ജനം തന്നെ; മഹാശക്തിയും ഉണ്ട്; നിങ്ങൾക്ക് ഒരു ഓഹരിമാത്രമല്ല വരേണ്ടത്. 18 മലനാടും നിങ്ങൾക്കുള്ളതാകുന്നു; അത് കാടാകുന്നു എങ്കിലും നിങ്ങൾ അത് വെട്ടിത്തെളിക്കേണം അതിന്‍റെ അതിർത്തിപ്രദേശങ്ങൾ വരെ വെട്ടിത്തെളിച്ച് സ്വന്തമാക്കണം; കനാന്യർ ഇരിമ്പുരഥങ്ങൾ ഉള്ളവരും ബലവാന്മാരും ആകുന്നു എങ്കിലും നിങ്ങൾ അവരെ നീക്കിക്കളയും."

Everything we make is available for free because of a generous community of supporters.

Donate