Menu

യിരെമ്യാവ് 30

IRV

1 യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാടു എന്തെന്നാൽ: 2 “യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നോട് അരുളിച്ചെയ്തിരിക്കുന്ന സകലവചനങ്ങളും ഒരു പുസ്തകത്തിൽ എഴുതിവയ്ക്കുക. 3 ഞാൻ യിസ്രായേലും യെഹൂദയുമാകുന്ന എന്‍റെ ജനത്തിന്‍റെ പ്രവാസം മാറ്റുവാനുള്ള കാലം വരും” എന്നു യഹോവയുടെ അരുളപ്പാട്. “ഞാൻ അവരുടെ പൂര്‍വ്വ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്ക് അവരെ മടക്കിവരുത്തും; അവർ അതിനെ കൈവശമാക്കും” എന്നു യഹോവയുടെ അരുളപ്പാട്. 4 യഹോവ യിസ്രായേലിനെയും യെഹൂദായെയും കുറിച്ച് അരുളിച്ചെയ്ത വചനങ്ങൾ ഇതാകുന്നു: 5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നാം നടുക്കത്തിൻ്റെ മുഴക്കം കേട്ടിരിക്കുന്നു; സമാധാനമല്ല, ഭയമത്രെ ഉള്ളത്. 6 പുരുഷൻ പ്രസവിക്കാറുണ്ടോ എന്നു ചോദിച്ചുനോക്കുവിൻ! ഏതു പുരുഷനും നോവുകിട്ടിയ സ്ത്രീയെപ്പോലെ കൈ നടുവിനു കൊടുത്തിരിക്കുന്നതും ഏതു മുഖവും വിളറിയിരിക്കുന്നതും ഞാൻ കാണുന്നത് എന്ത്? 7 ആ നാൾപോലെ വേറെ ഇല്ലാത്തവിധം അത് വലുതായിരിക്കുന്നു കഷ്ടം! അത് യാക്കോബിന്‍റെ കഷ്ടകാലം തന്നെ; എങ്കിലും അവൻ അതിൽ നിന്നു വിടുവിക്കപ്പെടും. 8 അന്നു ഞാൻ അവന്‍റെ നുകം നിന്‍റെ കഴുത്തിൽനിന്ന് ഒടിച്ച് ബന്ധനങ്ങൾ അറുത്തുകളയും; അന്യന്മാർ ഇനി അവനെക്കൊണ്ടു സേവ ചെയ്യിക്കുകയുമില്ല” എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. 9 “അവർ അവരുടെ ദൈവമായ യഹോവയെയും ഞാൻ അവർക്ക് എഴുന്നേല്പിക്കുവാനുള്ള രാജാവായ ദാവീദിനെയും സേവിക്കും. 10 ആകയാൽ എന്‍റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ; യിസ്രായേലേ, നീ പരിഭ്രമിക്കേണ്ടാ” എന്നു യഹോവയുടെ അരുളപ്പാട്; “ഞാൻ നിന്നെ ദൂരത്തുനിന്നും നിന്‍റെ സന്തതിയെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബ് മടങ്ങിവന്ന് സ്വസ്ഥമായും സ്വൈരമായും ഇരിക്കും; ആരും അവനെ ഭയപ്പെടുത്തുകയില്ല. 11 നിന്നെ രക്ഷിക്കുവാൻ ഞാൻ നിന്നോടുകൂടെയുണ്ട്” എന്നു യഹോവയുടെ അരുളപ്പാടു; “നിന്നെ ഞാൻ എവിടേക്ക് ചിതറിച്ചുകളഞ്ഞുവോ, അവിടെയുള്ള സകലജനതകളെയും ഞാൻ നശിപ്പിച്ചുകളയും; എങ്കിലും, നിന്നെ ഞാൻ നശിപ്പിച്ചുകളയുകയില്ല; ഞാൻ നിന്നെ ന്യായത്തോടെ ശിക്ഷിക്കും; ശിക്ഷിക്കാതെ വിടുകയില്ലതാനും." 12 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്‍റെ പരുക്ക് മാറാത്തതും നിന്‍റെ മുറിവ് വിഷമമുള്ളതുമാകുന്നു. 13 നിന്‍റെ വ്യവഹാരം നടത്തുവാൻ ആരുമില്ല; നിന്‍റെ മുറിവിന് ഇടുവാൻ മരുന്നും കുഴമ്പും ഇല്ല. 14 നിന്‍റെ സ്നേഹിതന്മാരെല്ലാം നിന്നെ മറന്നിരിക്കുന്നു; നിന്‍റെ അകൃത്യത്തിൻ്റെ ആധിക്യംനിമിത്തവും നിന്‍റെ പാപത്തിന്‍റെ പെരുപ്പംനിമിത്തവും ഞാൻ നിന്നെ ശത്രു അടിക്കുന്നതുപോലെയും ക്രൂരൻ ശിക്ഷിക്കുന്നതുപോലെയും അടിച്ചിരിക്കുകകൊണ്ട് അവർ നിന്നെ നോക്കുന്നില്ല. 15 നിന്‍റെ പരുക്കിനെയും മാറാത്ത വേദനയെയും കുറിച്ച് നിലവിളിക്കുന്നത് എന്തിന്? നിന്‍റെ അകൃത്യത്തിൻ്റെ ആധിക്യംനിമിത്തവും നിന്‍റെ പാപത്തിന്‍റെ പെരുപ്പംനിമിത്തവും അല്ലയോ ഞാൻ ഇതു നിന്നോട് ചെയ്തിരിക്കുന്നത്. 16 അതുകൊണ്ട് നിന്നെ തിന്നുകളയുന്നവരെയെല്ലാവരും തിന്നുകളയപ്പെടും; നിന്‍റെ സകല വൈരികളും ഒട്ടൊഴിയാതെ പ്രവാസത്തിലേക്കു പോകും; നിന്നെ കൊള്ളയിടുന്നവർ കൊള്ളയായിത്തീരും; നിന്നെ കവർച്ച ചെയ്യുന്നവരെയെല്ലാം ഞാൻ കവർച്ചയ്ക്ക് ഏല്പിക്കും. 17 അവർ നിന്നെ ഭ്രഷ്ടയെന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോനെന്നും വിളിക്കുകകൊണ്ട്, ഞാൻ നിന്‍റെ മുറിവുകളെ സൗഖ്യമാക്കി നിനക്കു ആരോഗ്യം വരുത്തും” എന്നു യഹോവയുടെ അരുളപ്പാടു. 18 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ യാക്കോബിന്‍റെ കൂടാരങ്ങളുടെ പ്രവാസം മാറ്റി അവന്‍റെ നിവാസങ്ങളോടു കരുണ കാണിക്കും; നഗരം അതിന്‍റെ കൽക്കുന്നിന്മേൽ പണിയപ്പെടും; അരമനയും യഥാസ്ഥാനപ്പെടും. 19 അവയിൽ നിന്നു സ്തോത്രവും സന്തോഷിക്കുന്നവരുടെ ഘോഷവും പുറപ്പെടും; ഞാൻ അവരെ വർദ്ധിപ്പിക്കും; അവർ കുറഞ്ഞുപോകുകയില്ല; ഞാൻ അവരെ മഹത്വീകരിക്കും; അവർ എളിമപ്പെടുകയുമില്ല. 20 അവരുടെ മക്കളും പണ്ടത്തെപ്പോലെയാകും; അവരുടെ സഭ എന്‍റെ മുമ്പാകെ നിലനില്ക്കും; അവരെ ഉപദ്രവിക്കുന്ന എല്ലാവരെയും ഞാൻ സന്ദർശിക്കും. 21 അവരുടെ പ്രഭു അവരിൽ നിന്നുതന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവിൽനിന്ന് ഉത്ഭവിക്കും; ഞാൻ അവനെ അടുക്കൽവരുത്തും; അവൻ എന്നോട് അടുക്കും; അല്ലാതെ എന്നോട് അടുക്കുവാൻ ആരാണ് ധൈര്യപ്പെടുന്നത്?” എന്നു യഹോവയുടെ അരുളപ്പാട്. 22 “അങ്ങനെ നിങ്ങൾ എനിക്ക് ജനമായും ഞാൻ നിങ്ങൾക്ക് ദൈവമായും ഇരിക്കും. 23 യഹോവയുടെ ക്രോധം എന്ന ചുഴലിക്കാറ്റ്, കടുപ്പമായി അടിക്കുന്ന ചുഴലിക്കാറ്റ് തന്നെ, പുറപ്പെടുന്നു; അത് ദുഷ്ടന്മാരുടെ തലമേൽ വന്നുപതിക്കും. 24 യഹോവയുടെ ഉഗ്രകോപം അവിടുത്തെ മനസ്സിലെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുവോളം പിന്മാറുകയില്ല; ഭാവികാലത്ത് നിങ്ങൾ അത് ഗ്രഹിക്കും."

Everything we make is available for free because of a generous community of supporters.

Donate