Menu

പുറപ്പാട് 23

IRV

1 നിങ്ങൾ വ്യാജവർത്തമാനം പ്രചരിപ്പിക്കരുത്; കള്ളസ്സാക്ഷിയായിരിക്കുവാൻ ദുഷ്ടനോടുകൂടെ ചേരരുത്. 2 ഭൂരിപക്ഷത്തോട് ചേർന്ന് ദോഷം ചെയ്യരുത്; ന്യായത്തിന് എതിരായി ഭൂരിപക്ഷത്തോട് ചേർന്ന് വ്യവഹാരത്തിൽ സാക്ഷ്യം പറയരുത്. 3 ദരിദ്രന്‍റെ വ്യവഹാരത്തിൽ അവനോട് പക്ഷഭേദം കാണിക്കരുത്. 4 നിന്‍റെ ശത്രുവിന്‍റെ കാളയോ കഴുതയോ വഴിതെറ്റിയതായി കണ്ടാൽ അതിനെ അവന്‍റെ അടുക്കൽ തിരികെ എത്തിക്കേണം. 5 നിന്നെ ദ്വേഷിക്കുന്നവൻ്റെ കഴുത ചുമടുമായി വീണുകിടക്കുന്നത് കണ്ടാൽ അവനെ വിചാരിച്ച് അതിനെ അഴിച്ചുവിടുവാൻ മടിക്കരുത്. അതിനെ അഴിച്ചുവിടുവാൻ അവനെ സഹായിക്കേണം. 6 ദരിദ്രന്‍റെ വ്യവഹാരത്തിൽ അവനു നീതി നിഷേധിക്കരുത്. 7 തെറ്റായ കുറ്റാരോപണം വിട്ട് അകന്നിരിക്കുക; കുറ്റമില്ലാത്തവനെയും നീതിമാനെയും കൊല്ലരുത്; ഞാൻ ദുഷ്ടനെ നീതീകരിക്കുകയില്ലല്ലോ. 8 കൈക്കൂലി കാഴ്ചയുള്ളവരെ കുരുടരാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളയുകയും ചെയ്യുന്നതുകൊണ്ടു നീ കൈക്കൂലി വാങ്ങരുത്. 9 പരദേശിയെ ഉപദ്രവിക്കരുത്: നിങ്ങൾ മിസ്രയീമിൽ പരദേശികളായിരുന്നതുകൊണ്ട് പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ. 10 ആറു വർഷം നിന്‍റെ നിലം വിതച്ച് വിളവ് എടുത്തുകൊള്ളുക. 11 ഏഴാം വർഷത്തിലോ അത് ഉഴവുചെയ്യാതെ വെറുതെ ഇടുക; നിന്‍റെ ജനത്തിലെ ദരിദ്രന്മാർ അതിൽനിന്ന് കഴിക്കട്ടെ; അവർ ശേഷിപ്പിക്കുന്നത് കാട്ടുമൃഗങ്ങൾ തിന്നട്ടെ. നിന്‍റെ മുന്തിരിത്തോട്ടവും ഒലിവുതോട്ടവും സംബന്ധിച്ചും അങ്ങനെ തന്നെ ചെയ്യുക. 12 ആറു ദിവസം വേല ചെയ്യുക; ഏഴാം ദിവസം നിന്‍റെ കാളയും കഴുതയും വിശ്രമിക്കുവാനും നിന്‍റെ ദാസിയുടെ പുത്രനും പരദേശിയും ആശ്വസിപ്പിക്കുവാനും വേണ്ടി നീ സ്വസ്ഥമായിരിക്കേണം. 13 ഞാൻ നിങ്ങളോട് കല്പിച്ച എല്ലാ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കേണം; അന്യദൈവങ്ങളോട് പ്രാർത്ഥിക്കരുത്; അത് നിന്‍റെ വായിൽനിന്ന് കേൾക്കുകയും അരുത്. 14 വർഷത്തിൽ മൂന്നു പ്രാവശ്യം എനിക്ക് ഉത്സവം ആചരിക്കേണം. 15 പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം ആചരിക്കേണം; ഞാൻ നിന്നോട് കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്ത് ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ മിസ്രയീമിൽ നിന്ന് പുറപ്പെട്ടു പോന്നത്. എന്നാൽ വെറും കയ്യോടെ നിങ്ങൾ എന്‍റെ മുമ്പാകെ വരരുത്. 16 വയലിൽ വിതച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുനാളും വർഷാവസാനത്തിൽ വയലിൽനിന്ന് നിന്‍റെ വേലയുടെ ഫലം ശേഖരിക്കുമ്പോൾ കായ്കനിപ്പെരുനാളും ആചരിക്കേണം. 17 വർഷത്തിൽ മൂന്നു പ്രാവശ്യം പുരുഷന്മാർ എല്ലാവരും കർത്താവായ യഹോവയുടെ മുമ്പാകെ വരേണം. 18 യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടി അർപ്പിക്കരുത്; യാഗമേദസ്സ് പ്രഭാതംവരെ ഇരിക്കുകയുമരുത്. 19 നിന്‍റെ നിലത്തിലെ ആദ്യവിളവിൻ്റെ ആദ്യഫലം നിന്‍റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. കോലാട്ടിൻകുട്ടിയെ അതിന്‍റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്. 20 ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിനും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്ക് നിന്നെ കൊണ്ടുപോകേണ്ടതിനും ഞാൻ ഒരു ദൂതനെ നിന്‍റെ മുമ്പിൽ അയക്കുന്നു. 21 നീ അവനെ ശ്രദ്ധിച്ച് അവന്‍റെ വാക്ക് കേൾക്കേണം; അവനെ പ്രകോപിപ്പിക്കരുത്; എന്‍റെ നാമം അവനിൽ ഉള്ളതുകൊണ്ട് അവൻ നിങ്ങളുടെ അതിക്രമങ്ങൾ ക്ഷമിക്കുകയില്ല;. 22 എന്നാൽ നീ അവന്‍റെ വാക്ക് ശ്രദ്ധയോടെ കേട്ടു ഞാൻ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകയ്ക്കുന്നവരെ ഞാൻ പകയ്ക്കും; നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും. 23 എന്‍റെ ദൂതൻ നിനക്കു മുമ്പായി നടന്ന് നിന്നെ അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്ക് കൊണ്ടുപോകും; അവരെ ഞാൻ നിർമ്മൂലമാക്കും. 24 അവരുടെ ദേവന്മാരെ നമസ്കരിക്കരുത്; അവയെ സേവിക്കരുത്; അവരുടെ പ്രവൃത്തികൾപോലെ പ്രവർത്തിക്കരുത്; അവരെ അശേഷം നശിപ്പിച്ച് അവരുടെ വിഗ്രഹങ്ങളെ തകർത്തുകളയേണം. 25 നിങ്ങളുടെ ദൈവമായ യഹോവയെ തന്നെ സേവിക്കുവിൻ; എന്നാൽ അവൻ നിന്‍റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ രോഗങ്ങളെ നിന്‍റെ നടുവിൽനിന്ന് അകറ്റിക്കളയും. 26 ഗർഭം അലസുന്നവളും മച്ചിയും നിന്‍റെ ദേശത്ത് ഉണ്ടാവുകയില്ല; നിനക്കു ഞാൻ ദീർഘായുസ്സ് തരും. 27 എന്നെക്കുറിച്ചുള്ള ഭയം നീ ചെല്ലുന്നിടത്തുള്ള ജനതകളുടെ മുൻമ്പിൽ അയച്ച് അവരെ അമ്പരപ്പിക്കും. അങ്ങനെ നിന്‍റെ സകലശത്രുക്കളെയും നിന്‍റെ മുമ്പിൽനിന്ന് ഓടിക്കുകയും ചെയ്യും. 28 നിന്‍റെ മുമ്പിൽനിന്ന് ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളവാൻ ഞാൻ നിനക്കു മുമ്പായി കടന്നലിനെ അയയ്ക്കും. 29 ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിക്കുവാൻ ഒരു വർഷംകൊണ്ട് ഞാൻ അവരെ നിന്‍റെ മുമ്പിൽനിന്ന് ഓടിച്ചുകളയുകയില്ല. 30 നീ സന്താനസമ്പന്നമായി ദേശം കൈവശമാക്കുന്നതുവരെ ഞാൻ അവരെ ക്രമേണ നിന്‍റെ മുമ്പിൽനിന്ന് ഓടിച്ചുകളയും. 31 ഞാൻ നിന്‍റെ ദേശം ചെങ്കടൽ തുടങ്ങി ഫെലിസ്ത്യരുടെ കടൽ വരെയും മരുഭൂമി തുടങ്ങി നദിവരെയും വ്യാപിപ്പിക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; നീ അവരെ നിന്‍റെ മുമ്പിൽനിന്ന് ഓടിച്ചുകളയേണം. 32 അവരോടും അവരുടെ ദേവന്മാരോടും നീ ഉടമ്പടി ചെയ്യരുത്. 33 നീ എന്നോട് പാപം ചെയ്യുവാൻ അവർ കാരണം ആകാതിരിക്കേണ്ടതിന് അവർ നിന്‍റെ ദേശത്ത് വസിക്കരുത്. നീ അവരുടെ ദേവന്മാരെ സേവിച്ചാൽ അത് നിനക്കു കെണിയായി തീരും.

Everything we make is available for free because of a generous community of supporters.

Donate