Menu

2 കൊരിന്ത്യർ 7

IRV

1 പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്കുള്ളതുകൊണ്ട് ജഡത്തിലേയും ആത്മാവിലെയും സകല അശുദ്ധിയിൽ നിന്നും നമ്മെത്തന്നെ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ പൂർണ്ണമാക്കുക. 2 ഞങ്ങൾക്ക് നിങ്ങളുടെ ഹൃദയത്തിൽ ഇടം തരുവിൻ; ഞങ്ങൾ ആരോടെങ്കിലും അന്യായം ചെയ്യുകയോ, ആരെ എങ്കിലും വഴിതെറ്റിക്കുകയോ, ആരോടും ഒന്നും വഞ്ചിച്ചെടുക്കുകയോ ചെയ്തിട്ടില്ല. 3 കുറ്റം വിധിക്കുവാനല്ല ഞാൻ ഇത് പറയുന്നത്; ഒരുമിച്ച് മരിക്കുവാനും ഒരുമിച്ച് ജീവിക്കുവാനും നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ഇരിക്കുന്നു എന്നു ഞാൻ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ. 4 നിങ്ങളിൽ എനിക്കുള്ള ആത്മവിശ്വാസം മഹത്തരം; നിങ്ങളെക്കുറിച്ച് എന്‍റെ പ്രശംസ വലിയത്. ഞാൻ ആശ്വാസത്താൽ നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എന്നിൽ കവിഞ്ഞിരിക്കുന്നു. 5 ഞങ്ങൾ മക്കെദോന്യയിൽ എത്തിയപ്പോൾ ഞങ്ങളുടെ ശരീരത്തിന് ഒട്ടും വിശ്രമമില്ലായിരുന്നു, പകരം എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായത്; പുറത്ത് പോരാട്ടങ്ങൾ, അകത്ത് ഭയം. 6 എങ്കിലും നിരാശിതരെ ആശ്വസിപ്പിക്കുന്ന ദൈവം തീത്തൊസിന്‍റെ വരവിനാൽ ഞങ്ങളെ ആശ്വസിപ്പിച്ചു. 7 അവന്‍റെ വരവിനാൽ മാത്രമല്ല, അവനു നിങ്ങളിൽനിന്നും ലഭിച്ച ആശ്വാസത്തിനാലുംകൂടെ; നിങ്ങളുടെ വാഞ്ഛ, നിങ്ങളുടെ വിലാപം, എനിക്കായുള്ള നിങ്ങളുടെ തീക്ഷ്ണത എന്നിവ ഞങ്ങളോട് അറിയിക്കുകയും ചെയ്തതുകൊണ്ട് ഞാൻ അധികമായി സന്തോഷിച്ചു. 8 ഞാൻ എന്‍റെ കത്തിനാൽ നിങ്ങളെ ദുഃഖിപ്പിച്ചു എങ്കിലും ഞാൻ അനുതപിക്കുന്നില്ല; ആ കത്ത് നിങ്ങളെ അല്പനേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്നു കാണുന്നതുകൊണ്ട് മുമ്പ് അനുതപിച്ചു; എങ്കിലും ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു. 9 നിങ്ങൾ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിനായി ദുഃഖിച്ചതിനാൽ അത്രേ. നിങ്ങൾക്ക് ഞങ്ങളാൽ ഒന്നിലും നഷ്ടം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചത്. 10 എന്തെന്നാൽ, ദൈവഹിതപ്രകാരമുള്ള ദുഃഖം രക്ഷയിലേക്കു നയിക്കുന്ന മാനസാന്തരത്തെ ഉളവാക്കുന്നു; അതിൽ ഖേദിക്കേണ്ടതില്ല; ലോകത്തിന്‍റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു. 11 ദൈവഹിതപ്രകാരം നിങ്ങൾ ദുഃഖിച്ചു എന്നുള്ള ഇതേ കാര്യം നിങ്ങളിൽ എത്ര ഉത്സാഹം, എത്ര പ്രതിവാദം, എത്ര ധാർമ്മിക രോഷം, എത്ര ഭയം, എത്ര വാഞ്ഛ, എത്ര തീക്ഷ്ണത, എത്ര പ്രതികാരം നിങ്ങളിൽ ഉളവാക്കി! ഈ കാര്യത്തിലെല്ലാം നിങ്ങൾ കുറ്റമില്ലാത്തവർ എന്നു എല്ലാവിധത്തിലും കാണിച്ചിരിക്കുന്നു. 12 ഞാൻ നിങ്ങൾക്ക് എഴുതിയത് അന്യായം ചെയ്തവൻ നിമിത്തമോ, അന്യായം അനുഭവിച്ചവൻ നിമിത്തമോ അല്ല, ഞങ്ങൾക്ക് വേണ്ടിയുള്ള നിങ്ങളുടെ ഉത്സാഹം ദൈവത്തിനു മുമ്പാകെ നിങ്ങൾക്ക് വെളിപ്പെടേണ്ടതിന് തന്നെ. 13 അതുകൊണ്ട് ഞങ്ങൾ ആശ്വസിച്ചിരിക്കുന്നു; ഞങ്ങളുടെ ആശ്വാസം കൂടാതെ, തീത്തൊസിന്‍റെ മനസ്സിന് നിങ്ങളെല്ലാവരാലും ഉന്മേഷം വന്നതുകൊണ്ട്, അവനുണ്ടായ സന്തോഷം നിമിത്തം ഞങ്ങൾ എത്രയും അധികം സന്തോഷിച്ചു. 14 അവനോട് നിങ്ങളെക്കുറിച്ച് വല്ലതും പ്രശംസിച്ചിട്ടുണ്ടെങ്കിൽ ഞാൻ ലജ്ജിച്ചു പോയിട്ടില്ല; എന്നാൽ, ഞങ്ങൾ നിങ്ങളോട് സകലവും സത്യമായി പറഞ്ഞതുപോലെ തീത്തൊസിനോട് ഞങ്ങൾ പ്രശംസിച്ചതും സത്യമായി തെളിഞ്ഞു. 15 അവനെ ഭയത്തോടും വിറയലോടും കൈക്കൊണ്ടതിൽ നിങ്ങളെല്ലാവരും കാണിച്ച അനുസരണം അവൻ ഓർക്കുമ്പോൾ നിങ്ങളോടുള്ള അവന്‍റെ വാത്സല്യം അത്യന്തം വർദ്ധിക്കുന്നു. 16 നിങ്ങളെ സംബന്ധിച്ച് എല്ലാകാര്യത്തിലും ആത്മവിശ്വാസം ഉള്ളതിനാൽ ഞാൻ സന്തോഷിക്കുന്നു.

Everything we make is available for free because of a generous community of supporters.

Donate