Menu

സങ്കീർത്തനങ്ങൾ 33

FBF

1 നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിപ്പിൻ; സ്തുതിക്കുന്നതു നേരുള്ളവർക്കു ഉചിതമല്ലോ. 2 കിന്നരംകൊണ്ടു യഹോവെക്കു സ്തോത്രം ചെയ്‌വിൻ; പത്തു കമ്പിയുള്ള വീണകൊണ്ടു അവന്നു സ്തുതി പാടുവിൻ. 3 അവന്നു പുതിയ പാട്ടു പാടുവിൻ; ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിപ്പിൻ. 4 യഹോവയുടെ വചനം നേരുള്ളതു; അവന്റെ സകലപ്രവൃത്തിയും വിശ്വസ്തതയുള്ളതു. 5 അവൻ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; യഹോവയുടെ ദയകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു. 6 യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി; 7 അവൻ സമുദ്രത്തിലെ വെള്ളത്തെ കൂമ്പാരമായി കൂട്ടുന്നു; അവൻ ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു. 8 സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; ഭൂതലത്തിൽ പാർക്കുന്നവരൊക്കെയും അവനെ ശങ്കിക്കട്ടെ. 9 അവൻ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവൻ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി. 10 യഹോവ ജാതികളുടെ ആലോചനയെ വ്യർത്ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു. 11 യഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്ക്കുന്നു. 12 യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു. 13 യഹോവ സ്വർഗ്ഗത്തിൽനിന്നു നോക്കുന്നു; മനുഷ്യപുത്രന്മാരെ ഒക്കെയും കാണുന്നു. 14 അവൻ തന്റെ വാസസ്ഥലത്തുനിന്നു സർവ്വഭൂവാസികളെയും നോക്കുന്നു. 15 അവൻ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; അവരുടെ പ്രവൃത്തികളെ ഒക്കെയും അവൻ ഗ്രഹിക്കുന്നു. 16 സൈന്യബഹുത്വത്താൽ രാജാവു ജയം പ്രാപിക്കുന്നില്ല; ബലാധിക്യംകൊണ്ടു വീരൻ രക്ഷപ്പെടുന്നതുമില്ല. 17 ജയത്തിന്നു കുതിര വ്യർത്ഥമാകുന്നു; തന്റെ ബലാധിക്യംകൊണ്ടു അതു വിടുവിക്കുന്നതുമില്ല. 18 യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു; 19 അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിപ്പാനും തന്നേ. 20 നമ്മുടെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു; അവൻ നമ്മുടെ സഹായവും പരിചയും ആകുന്നു. 21 അവന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കയാൽ നമ്മുടെ ഹൃദയം അവനിൽ സന്തോഷിക്കും. 22 യഹോവേ, ഞങ്ങൾ നിങ്കൽ പ്രത്യാശവെക്കുന്നതുപോലെ നിന്റെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.

Everything we make is available for free because of a generous community of supporters.

Donate