Menu

സങ്കീർത്തനങ്ങൾ 146

BIB

1 യഹോവയെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക. 2 ഞാൻ എന്റെ ആയുഷ്കാലമൊക്കെയും യഹോവയെ വാഴ്ത്തും; എന്റെ ജീവിതകാലമൊക്കെയും ഞാൻ എന്റെ ദൈവത്തെ വാഴ്ത്തിപ്പാടും. 3 നിങ്ങളുടെ ആശ്രയം പ്രഭുക്കന്മാരിലും രക്ഷിക്കാൻ കഴിയാത്ത മനുഷ്യരിലും ആകരുത്. 4 അവരുടെ ആത്മാവ് വേർപെടുമ്പോൾ, അവർ മണ്ണിലേക്കുതന്നെ തിരികെച്ചേരുന്നു; അന്നുതന്നെ അവരുടെ പദ്ധതികളും മണ്ണടിയുന്നു. 5 യാക്കോബിന്റെ ദൈവം തന്റെ സഹായവും അവരുടെ ദൈവമായ യഹോവയിൽ പ്രത്യാശയും അർപ്പിച്ചിരിക്കുന്നവർ അനുഗൃഹീതർ. 6 ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സർവത്തിന്റെയും സ്രഷ്ടാവ് അവിടന്നാണ്— അവിടന്ന് എന്നെന്നും വിശ്വസ്തനായിരിക്കുന്നു. 7 പീഡിതർക്ക് അവിടന്ന് നീതി നിർവഹിച്ചുകൊടുക്കുകയും വിശന്നിരിക്കുന്നവർക്ക് ആഹാരം നൽകുകയുംചെയ്യുന്നു. യഹോവ തടവുകാരെ മോചിപ്പിക്കുന്നു, 8 യഹോവ അന്ധർക്ക് കാഴ്ചനൽകുന്നു, യഹോവ കുനിഞ്ഞിരിക്കുന്നവരെ ഉയർത്തുന്നു, യഹോവ നീതിനിഷ്ഠരെ സ്നേഹിക്കുന്നു. 9 യഹോവ പ്രവാസികളെ സംരക്ഷിക്കുകയും അനാഥരെയും വിധവമാരെയും പരിപാലിക്കുകയുംചെയ്യുന്നു, എന്നാൽ അവിടന്ന് ദുഷ്ടരുടെ പദ്ധതികൾ വിഫലമാക്കുന്നു. 10 യഹോവ എന്നേക്കും വാഴുന്നു, സീയോനേ, നിന്റെ ദൈവം എല്ലാ തലമുറകളിലും. യഹോവയെ വാഴ്ത്തുക.

Everything we make is available for free because of a generous community of supporters.

Donate